ഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നും തുടരും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. അവസരങ്ങളിലെ തുല്യത ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ മോഹൻ ഗോപാൽ ഇന്നലെ വാദിച്ചിരുന്നു.
സാമ്പത്തിക സംവരണം യഥാർത്ഥത്തിൽ മുന്നോക്ക സംവരണം മാത്രമാണെന്നും മോഹൻ ഗോപാൽ പറഞ്ഞു. അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്. തുല്യ അവസരം എന്ന മൗലിക അവകാശം ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന് മോഹൻ ഗോപാൽ ഇന്നലെ കോടതിയിൽ വാദം ഉന്നയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിൻറെ വാദം കേൾക്കലിന് ഇന്നലെയാണ് തുടക്കമായത്.