വ്യാജവാര്‍ത്ത; 8 യുട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്ര സർക്കാർ

പ്രസിഡന്റ്, പ്രധാനമന്ത്രി, നിരവധി കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു കേന്ദ്രം. മൊത്തം 23 ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുള്ള 8 യുട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. യഹാന്‍ സച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍കാരി വ്‌ളോഗ്, ഏണ്‍ ടെക് ഇന്ത്യാ, എസ്പിഎന്‍9 ന്യൂസ്, എജ്യൂകേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരോധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

പ്രസിഡന്റ്, പ്രധാനമന്ത്രി, നിരവധി കേന്ദ്ര മന്ത്രിമാര്‍ എന്നിവരെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ചാനല്‍ എസ്പിഎന്‍9 ന്യൂസ് ആണ്. ഇതിന് 48 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും, 189 കോടി വ്യൂസും ലഭിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയെയും, ഗവണ്‍മെന്റിനെയും, ഉത്തരവുകളെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പുറത്തുവിട്ടു എന്ന ആരോപണത്താലാണ് ക്യാപ്പിറ്റല്‍ ടിവി പൂട്ടിച്ചത്. ഇതിന് 35 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരും, 160 കോടിയിലേറെ വ്യൂസും ഉണ്ടായിരുന്നു.

എജ്യൂകേഷണല്‍ ദോസ്ത് എന്ന പേരില്‍ പ്രവര്‍ത്തിച്ചു വന്ന ചാനലിന് 35 ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. കൂടാതെ 23 കോടിയിലേറെ വ്യൂസും ഇതുവരെ കിട്ടിയിട്ടുണ്ട്. ഗവണ്‍മെന്റ് സ്‌കീമുകളെക്കുറിച്ചുളള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നതാണ് ഈ ചാനലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് വ്യാജ വാര്‍ത്ത പരത്തുന്നതിനാണ് വേള്‍ഡ് ബെസ്റ്റ് ന്യൂസ് നിരോധിച്ചത്. ഇതിന് 17 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരും, 18 കോടി വ്യൂസും ഉണ്ട്.

സര്‍ക്കാരി വ്‌ളോഗ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനലിന് 45 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരും 9.4 കോടിയിലേറെ വ്യൂസും ആയിരുന്നു ഉണ്ടായിരുന്നത്. ഈ ചാനലും ഗവണ്‍മെന്റ് സ്‌കീമുകളെക്കുറിച്ചുളള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണം നേരിട്ടിരുന്നു. കെപിഎസ് ന്യൂസിന് 10 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരും, 13 കോടി വ്യൂസും ഉണ്ടായിരുന്നു. പാചക വാതക സിലിണ്ടറിലുള്ള കുക്കിങ് ഗ്യാസ് ലഭിക്കുന്നത് 20 രൂപയ്ക്കാണെന്നും, ഒരു ലീറ്റര്‍ പെട്രോള്‍ ലഭിക്കുന്നത് 15 രൂപയ്ക്കാണെന്നും മറ്റുമായിരുന്നു ചാനല്‍ പറഞ്ഞുവന്നത്.

ഇലക്ഷന്‍ കമ്മിഷനെയും, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെയും കുറിച്ച് വ്യാജവാര്‍ത്ത നല്‍കി എന്ന കാരണത്താലാണ് യഹാന്‍ സച് ദേഖോ നിരോധിച്ചിരിക്കുന്നത്. 30 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരും, 100 ദശലക്ഷം വ്യൂസും അതിന് ഉണ്ടായിരുന്നു. അതേസമയം, ഏണ്‍ ഇന്ത്യാ ടെക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിച്ചിരുന്നതത്രെ. ഇതിന് 31,000 സബ്‌സ്‌ക്രൈബര്‍മാരും, 36 ലക്ഷത്തിലേറെ വ്യൂസും ഉണ്ടായിരുന്നു.

Top