20,000 കോടിയുടെ പാക്കേജിന് അംഗീകാരം; ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും

ന്യൂഡല്‍ഹി:ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.ഇതിനായി 2006-ലെ എം.എസ്.എം.ഇ.നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. 50 കോടിയുടെ നിക്ഷേപവും 250 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എം.എസ്.എം.ഇ.യുടെ പരിധിയില്‍ വരുത്തുന്നതാണ് ഭേദഗതി.

ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. 20,000 കോടിയുടെ വായ്പ പദ്ധതിയിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ടാം മോദി സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലേക്ക് കടന്നതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. എം.എസ്.എം.ഇ. സംരംഭങ്ങള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കും. വഴിയോരക്കച്ചവടക്കാര്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ വായ്പ നല്‍കും എന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളും നടന്നിട്ടുണ്ട്.

Top