ദേശീയ പാത വികസനം: സ്ഥലമെടുപ്പ് നിര്‍ത്തിവെക്കണമെന്ന ഉത്തരവിനെതിരെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതയ്ക്കുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍. ഉത്തരവില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു.

ദേശീയ പാത വികസനത്തിനായി കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

എന്നാല്‍ പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം മുന്‍ഗണന പട്ടികയിലേയ്ക്കാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള ദേശീയ പാത വികസനം എന്നു നടക്കുമെന്ന അനിശ്ചിതത്വത്തിലാണ് കേരളം. കൂടാതെ കണ്ണൂര്‍,കോഴിക്കോട് പോലുള്ള വടക്കന്‍ ജില്ലകളില്‍ ഏകദേശം 80 ശതമാനവും തെക്കന്‍ ജില്ലകളിലും ഏകദേശം 50 ശതമാനവും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതേസമയം കണ്ണൂരും കോഴിക്കോടും സ്ഥലം ഏറ്റെടുത്തവര്‍ക്ക് പണം നല്‍കുന്ന ടെന്‍ഡര്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കേരളത്തിലെ മറ്റു ജില്ലകളെ കൂടി ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് മന്ത്രി ജി സുധാകരന്‍ ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.

Top