പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടപടിക്ക് നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

popular front

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) സംഘടനയ്‌ക്കെതിരേ നടപടി എടുക്കാന്‍ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നിരോധനമടക്കമുള്ള നടപടികള്‍ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് തള്ളി.

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍നിന്ന് എന്‍.ഐ.എ. വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഇക്കാരണങ്ങളാല്‍ യു.എ.പി.എ. പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാനാവില്ലെന്നും നടപടിയെടുക്കാന്‍ വൈകിക്കൂടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിരോധനമടക്കമുള്ള കാര്യങ്ങളാണോ സ്വീകരിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം പി. കോയ ആരോപണങ്ങള്‍ നിഷേധിച്ചു. അന്വേഷണത്തിനായി എന്‍.ഐ.എ. തങ്ങളുടെ സംഘടനയെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ദേശവിരുദ്ധമായി പോപ്പുലര്‍ ഫ്രണ്ട് ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ ഭീകരവാദ ക്യാമ്പുകള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലുള്ളത്. കേരളത്തിലെ ആര്‍.എസ്.എസ്.സി.പി.എം. സംഘര്‍ഷങ്ങളില്‍ നൂറോളംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുസംഘടനകളെയും ദേശവിരുദ്ധമെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Top