തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകള്‍ സജീവം; ക്ലബ്ഹൗസിനുമേല്‍ പിടിമുറുക്കി കേന്ദ്രവും

തിരുവനന്തപുരം: ക്ലബ്ഹൗസിനുമേല്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികളും. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സ്വാധീനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിനു പിന്നാലെ കേന്ദ്ര ഏജന്‍സികളും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ., മിലിറ്ററി ഇന്റലിജന്‍സ് എന്നിവയാണ് നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്.

ക്ലബ്ബ് ഹൗസില്‍ ക്ലോസ്ഡ് റൂമുകളുണ്ടാക്കി കഴിഞ്ഞ 10 ദിവസമായി തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഒരു ഏജന്‍സിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഈ ഏജന്‍സിയുടെ നിരന്തരനിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണിത്. ഇത്തരത്തില്‍ ഒരു ചര്‍ച്ച ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന വിവരം കഴിഞ്ഞയാഴ്ച മിലിറ്ററി ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നടക്കുന്ന ക്ലോസ്ഡ് റൂം ചര്‍ച്ചകളില്‍ പങ്കെടുത്തതായി വിവരം കിട്ടിയവരെ നിരന്തരമായി ഏജന്‍സികള്‍ പിന്തുടരുന്നുമുണ്ട്. ലൈംഗിക അതിപ്രസരമുള്ള ഗ്രൂപ്പുകള്‍ വര്‍ധിക്കുന്നതായി നേരത്തെ ക്ലബ് ഹൗസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അര്‍ധരാത്രികളില്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകള്‍’ സജീവമാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ക്ലബ് ഹൗസില്‍ നിരീക്ഷണം ശക്തമാക്കുവാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇത്തരം റൂമുകള്‍ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മലയാളികള്‍ അടക്കം ഇത്തരം റൂമുകള്‍ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്. ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.

അര്‍ധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുന്നത് എന്നാണ് കണ്ടെത്തല്‍. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളെ ഇത്തരം റൂമുകള്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 18 ന് മുകളില്‍ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളില്‍ പലപ്പോഴും കൗമരക്കാരാണ് കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്.

ലൈവായ സംസാരം ആര്‍ക്കും കേള്‍ക്കാം, ഏത് ഗ്രൂപ്പിലും കയറാം എന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇത്തരം റൂമുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യാപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പുതുതായി ക്ലബ് ഹൗസില്‍ ചാറ്റിംഗ് സൗകര്യം കൂടി ലഭ്യമായതോടെ ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും, ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ട്.

Top