കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്നതില്‍ പുനരാലോചനയുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്നതില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തില്‍ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്.

ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ നല്‍കിയാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതില്‍ തെളിവില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. മറ്റ് പലരാജ്യങ്ങളും ഇതിനോടകം ബൂസ്റ്റര്‍ വാക്‌സീന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പ്രതിരോധിക്കാന്‍ അതിന് സാധിച്ചിട്ടില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

എന്നാല്‍ അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നത് തുടരാമെന്നാണ് കേന്ദ്ര തീരുമാനം.

അതേ സമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. എന്നാല്‍ മരണസംഖ്യ തുടര്‍ച്ചയായി രണ്ടാം ദിവസവും 500 ന് മുകളിലെത്തി. 2,86,384 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 573 പേര്‍ മരണമടഞ്ഞു. ടിപിആര്‍ 19.59% ആണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ 48,905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 35,756 ഉം തമിഴ്‌നാട്ടില്‍ 29,976 പേരും കൊവിഡ് ബാധിതരായി. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ദില്ലിയിലെ നിയന്ത്രണം നീക്കുന്നത് ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗം ഇന്ന് ചേരും. ഹരിയാനയില്‍ കൊവിഡ് നിയന്ത്രണം ഫെബ്രുവരി 10 വരെ നീട്ടി.

Top