ഓഹരി വിലയിലുണ്ടായ മുന്നേറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കേന്ദ്രം; ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കും

രാജ്യത്ത് നിലവില്‍ 80 ശതമാനത്തിലധികം ഓഹരികള്‍ കൈവശമുള്ള പൊതുമേഖലാ ബാങ്കുകളുടെ 5-10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചന. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നീ ആറ് ബാങ്കുകളില്‍ സര്‍ക്കാരിന് 80 ശതമാനത്തിലധികം ഓഹരിയുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ആറ് ബാങ്കുകളില്‍ ഏറ്റവും വലുത്. നിലവിലെ വിപണി മൂല്യം വച്ചുനോക്കിയാല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം ഓഹരി വിറ്റാല്‍ 4,400 കോടി രൂപ സര്‍ക്കാരിന് നേടാനാകും. കൂടാതെ, ഈ ആറ് ബാങ്കുകളില്‍ രണ്ടെണ്ണത്തില്‍ ഓഹരി പങ്കാളിത്തം 26 ശതമാനമാക്കി കുറച്ചാല്‍ സര്‍ക്കാരിന് 28,000 മുതല്‍5 4,000 കോടി രൂപ വരെ സമാഹരിക്കാം. വലിയ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് കൂടുതല്‍ പണം സ്വരൂപിക്കാന്‍ കഴിയും.

പൊതുമേഖലാ ബാങ്കുകളുടെ ആസ്തി 2022-23 ല്‍ 9.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022-23 കാലയളവില്‍ ആദ്യമായി, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം അറ്റാദായം ഒരു ട്രില്യണ്‍ കവിഞ്ഞു, മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 57 ശതമാനം ആണ് വര്‍ധന. ഈ ലാഭത്തിന്റെ 50 ശതമാനവും എസ്ബിഐയുടെ സംഭാവനയാണ്. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചതും പൊതുമേഖലാ ബാങ്കുകളുടെ മുന്നേറ്റത്തിന് സഹായകരമായി. അതേസമയം നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ 6.9 ശതമാനം നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക ഈ വര്‍ഷം 34 ശതമാനമാണ് ഉയര്‍ന്നത്.

Top