ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കുറവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മുന്നണി പോരാളികളിലും വാക്‌സിന്‍ എടുത്തവര്‍ കുറവാണെന്ന കാര്യം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ആശങ്ക അറിയിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും വാക്‌സിന്റെ രണ്ടാംഡോസ് കുത്തിവെക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഈ വിഭാഗത്തില്‍ വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തവര്‍ കുറവാണെന്ന കാര്യം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് മന്ത്രാലയ സെക്രട്ടറി ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനും വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അവര്‍ സുരക്ഷിതരായിരിക്കണം.

വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നവര്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അത് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് വാക്‌സിനേഷനില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വേണ്ടുവോളമില്ല. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനവും സ്വകാര്യ മേഖലയ്ക്ക് വാങ്ങാന്‍ കഴിയും.
വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സ്വകാര്യ മേഖലയും പിന്‍തുണ നല്‍കേണ്ടതാണ്.

എന്നാല്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കുത്തിവെപ്പിന്റെ കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കോവിന്‍ പ്ലാറ്റ്‌ഫോമില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും യോഗത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നവരുടെ പേര്, ജനിച്ച വര്‍ഷം, സ്ത്രീയോ പുരുഷനോ എന്നകാര്യം, തിരിച്ചറിയല്‍ കാര്‍ഡ് നമ്ബര്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്താം. ഈ നാലെണ്ണത്തില്‍ ഏതെങ്കിലും രണ്ട് വിവരങ്ങള്‍ മാത്രമെ ഒരാള്‍ക്ക് തിരുത്താന്‍ കഴിയൂ.

ഒറ്റത്തവണ മാത്രമെ തിരുത്തല്‍ അനുവദിക്കൂ. ഒരു തവണ തിരുത്തല്‍ നടത്തിയാല്‍ പഴയ സര്‍ട്ടിഫിക്കറ്റ് ഡിലീറ്റ് ചെയ്യപ്പെടും.പിന്നീട് തിരിച്ചെടുക്കാനാവില്ല. വാക്‌സിന്‍ ടൈപ്പ്, വാക്‌സിനേഷന്‍ തീയതി തുടങ്ങിയവ കോവിനില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ അവ ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസറുടെ സഹായത്തോടെ കൂട്ടിച്ചേര്‍ക്കാമെന്നും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു.

Top