ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര സർക്കാർ. വൈറസ് ഇപ്പോഴും സജീവമാണെന്നാണ് സ്ഥിതി സൂചിപ്പിക്കുന്നത്.
“വൈറസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. സമ്പർക്കപ്പട്ടിക കണ്ടെത്തുക, ക്വാറന്റീൻ, ഐസലേഷൻ എന്നിവയിലൂടെ അല്ലാതെ വൈറസിനെ പിടിച്ചുകെട്ടാനാകില്ല.” വാക്സീൻ കാര്യനിർവഹണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ചെയർമാൻ വി.കെ. പോൾ അഭിപ്രായപ്പെട്ടു.
ജനിതക മാറ്റം വിരളമാണെന്നും അവ പ്രാധാന്യമർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പത്ത് ദേശീയ ലബോറട്ടറികളിലായി 11,064 സാംപിളുകൾ പരിശോധിച്ചതിൽ 807 യുകെ വൈറസ് വകഭേദവും 47 ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീലിയൻ വകഭേദവുമാണ് കണ്ടെത്തിയത്.
വേണ്ടവിധം പരിശോധന നടത്താത്തതും ഐസലേഷൻ നടപടിക്രമങ്ങൾ പാലിക്കാത്തതും കേസുകൾ കൂടാൻ കാരണമാണെന്ന് വി.കെ പോൾ വ്യക്തമാക്കി.