സുപ്രീംകോടതിയില്‍ കോവിഡ് വിവരങ്ങള്‍ തല്‍ക്കാലം പങ്കുവെയ്ക്കുന്നില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ സുപ്രീംകോടതി ഇടപെടുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭരണകൂടത്തെ വിശ്വസിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം, ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു. വാക്‌സീന്‍ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടല്‍ പ്രതിസന്ധി മറികടക്കാന്‍ നൂതന വഴികള്‍ സ്വീകരിക്കുന്നതിന് തടസ്സമാകും. കൊവിഡ് പ്രതിരോധത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്.

എന്നാല്‍ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാല്‍ വിശദാംശങ്ങള്‍ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്. കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു. വാക്‌സീന്‍ നയത്തിലെ ഇടപെടലും ഒഴിവാക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ജൂലൈയോടെ പതിമൂന്ന് കോടി വാക്‌സീന്‍ ഡോസുകള്‍ പ്രതിമാസം തയ്യാറാക്കാനുള്ള ശേഷി കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്.

50 ലക്ഷം ഡോസ് വാക്‌സീന്‍ യുകെയ്ക്ക് നല്‍കാനുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീക്കം കേന്ദ്രം ഇടപെട്ട് തടഞ്ഞു. ഇവ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം.

 

Top