വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം; സ്വർണ്ണ വില ഉൾപ്പടെ കൂടും

മുംബൈ: സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ധനമന്ത്രാലയം ഇറക്കുമതി തീരുവ ഉയർത്തിയിരിക്കുന്നത്. ഇതിൽ അടിസ്ഥാന കസ്റ്റം ഡ്യൂട്ടി 10 ശതമാനവും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് 5 ശതമാനവും ആണ്. ജനുവരി 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

വിലയേറിയ ലോഹങ്ങൾ അടങ്ങിയ കാറ്റലിസ്റ്റുകളുടെ ഇറക്കുമതി തീരുവ 10.1 ശതമാനത്തിൽ നിന്ന് 14.35 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 10 ശതമാനം അടിസ്ഥാന കസ്റ്റം ഡ്യൂട്ടിയും 4.35 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും അടങ്ങുന്നതാണ് 14.35 ശതമാനം.

ജ്വല്ലറി ക്രാഫ്റ്റിംഗിൽ ഉപയോഗിക്കുന്ന കൊളുത്തുകൾ, മറ്റ് ഘടകങ്ങൾ തുടങ്ങിയ സ്വർണ്ണത്തിന്റെ ഇറക്കുമതി അടുത്തിടെ വർദ്ധിച്ചതിനെത്തുടർന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നികുതി വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ.

അതേസമയം, സംസ്ഥാനത്ത് സ്വർണത്തിന്റെ വില തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടർന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു. വെള്ളിയാഴ്ച 280 രൂപ വർധിച്ച് സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 46240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില103 രൂപയാണ്.

Top