അഗ്നിപഥിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം; ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഇളവ്

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിന് ഇടയിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം നിയമനങ്ങൾ നടക്കാത്തത് പരിഗണിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം.

കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. കോവിഡ് സാഹചര്യത്തെ തുടർന്നാണ് ഇത്. ഇതേതുടർന്നാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

സൈന്യത്തിലേക്ക് ഹ്രസ്വകാല നിയമനം നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്‌നിപഥ്. നാല് വർഷത്തേക്ക് മാത്രമായി പ്രതിവർഷം 46000 യുവാക്കളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് അഗ്‌നിപഥിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ നയത്തിന് എതിരെ നടത്തിയ പ്രതിഷേധമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആളിക്കത്തിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് ട്രെയിനുകൾക്കാണ് ബിഹാറിൽ തീവെച്ചത്. അഗ്നിപഥ് പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 21-ൽനിന്ന് 23 ആക്കി ഉയർത്തിയിരിക്കുന്നത്.

Top