എയർ കോർപ്പറേഷൻ നിയമം പിൻവലിച്ചതോടെ വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാരില്ലെന്ന് കേന്ദ്രം

ഡല്‍ഹി: വിമാനക്കൂലി നിയന്ത്രണാധികാരം സര്‍ക്കാരില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയര്‍ കോര്‍പ്പറേഷന്‍ നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. നിരക്ക് വര്‍ദ്ധന ചോദ്യം ചെയ്ത് പ്രവാസി വ്യവസായി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കാറില്ല എന്നും സര്‍ക്കാര്‍ അറിയിച്ചു.

സേവനങ്ങളുടെ സ്വഭാവവും പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് താരിഫ് നിശ്ചയിക്കുന്നത്. ഓരോ എയര്‍ലൈന്‍ കമ്പനികള്‍ക്കും അവരുടെ പ്രവര്‍ത്തന ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കാന്‍ അധികാരമുണ്ട്. എയര്‍ലൈനുകളുടെ നിയമവിരുദ്ധ നടപടികള്‍ കോര്‍പ്പറേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കൃത്യമായി പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യാന്തരതലത്തില്‍ മാര്‍ക്കറ്റിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാനടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം മാര്‍ക്കറ്റ് വലിയ തിരിച്ചുവരവുകള്‍ നടത്തുകയാണ്. ഡോമസ്റ്റിക് എയര്‍ലൈനുകള്‍ വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്കുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മൂന്ന് മാസം മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും, അവസാന നിമിഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്‌ബോഴാണ് നിരക്ക് കൂടുന്നതെന്നും കേന്ദ്രം അറിയിച്ചു.

Top