ഒടിടിയില്‍ ചുരുളി പ്രദര്‍ശിപ്പിച്ചത് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെയെന്ന് സെന്‍സര്‍ ബോര്‍ഡ്

ചുരുളി സിനിമ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്ത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ പതിപ്പ് സര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വിശദീകരിക്കുന്നു. സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ നല്‍കിയത്.

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി വ്യക്തമാക്കി. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ അശ്ലീല പദപ്രയോഗം വ്യാപകമെന്ന വിവാദത്തിനിടെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.

മയിലാടുംപറമ്പില്‍ ജോയി എന്ന കുറ്റവാളിയെ പിടികൂടാന്‍ ചുരുളിയിലെത്തുന്ന രണ്ട് പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. തങ്ങള്‍ എത്തിയിരിക്കുന്നത് ഒരു ലാബിറിന്തിലാണെന്ന് മനസ്സിലാക്കാതെ ചുരുളിയില്‍ തങ്ങുന്ന ഇവര്‍ പിന്നീട് ചുരുളിയുടെ ഭാഗമാവുകയാണ്. വിവിധ തരം വിശദീകരണങ്ങളും വിശകലനങ്ങളുമാണ് സിനിമയ്ക്കുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്.

മധു നീലകണ്ഠനാണ് ക്യാമറ. എഡിറ്റര്‍ ദീപു ജോസഫ്. ശീരാഗ് സജിയാണ് പശ്ചാത്തല സംഗീതം. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

Top