സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാര്‍ത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിച്ച് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തില്‍ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും.

സിബിഎസ്ഇ പരീക്ഷാ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ രണ്ട് നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയില്‍ നടത്തുക.

ഇതില്‍ പരീക്ഷ നടത്തുക എന്ന സിബിഎസ്ഇയുടെ നിര്‍ദേശമാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും സ്വീകരിച്ചത്. ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇതിനോട് വിയോജിപ്പ് ഉണ്ടായിട്ടുള്ളൂ.

പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാക്സിനേഷന്‍ നടത്തണമെന്ന നിര്‍ദേശവും സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങല്‍ും ലോക്ക്ഡൗണ്‍ തുടരുന്നത് പരീക്ഷാ നടത്തിപ്പിന് പ്രതിസന്ധിയാണ്.

ഇതെല്ലാം പരിഗണിച്ചാണ് പരീക്ഷ പൂര്‍ണമായും റദ്ദാക്കാമെന്ന തീരുമാനം സിബിഎസ്ഇ പരിഗണിക്കുന്നത്. ജൂണ്‍ ഒന്നിന് നടക്കുന്ന യോഗത്തിലാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതേസമയം പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി നാളെ വാദം കേള്‍ക്കും.

 

Top