മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ

ദില്ലി: മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്കൂൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ ഉത്തരേന്ത്യയിലടക്കം കേരളത്തിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദ്ദേശം നൽകിയത്.

ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇത്തരം നടപടികൾ വിദ്യാർത്ഥികളിൽ അധിക സമ്മർദ്ദമുണ്ടാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കാണ് ഈ രീതിയിൽ മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങുന്നത്.

ഇത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങൾ ഇല്ലാതെയാക്കുന്നു. പാഠ്യേതര നെൈപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദ്ദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നുമാണ് നിർദ്ദേശം.

പഠനം മാത്രമല്ല വിദ്യാർത്ഥികൾക്ക് ശാരീരിക ഭൗതിക വികാസത്തിനുള്ള ഊന്നൽ നൽകണമെന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ നിർദ്ദേശം. പല സ്കൂളുകളും മാർച്ച് മാസത്തിൽ ക്ലാസുകൾ തുടങ്ങുന്നതിനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. പാഠഭാ​ഗങ്ങൾ വേ​ഗത്തിൽ തീർക്കാനാണ് ഈ നടപടിയെന്നാണ് സ്കൂളുകളുടെ വിശദീകരണം. എന്നാൽ ഇത് പാടില്ലെന്ന കർശന നിർദ്ദേശം തന്നെ സിബിഎസ് ഇ നൽകിയിരിക്കുകയാണ്.

Top