കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ല; മദ്യപാനവും കരള്‍രോഗവുമാണെന്ന് സിബിഐ

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ല, മരണകാരണം കരള്‍രോഗമാണെന്ന് സിബിഐ റിപ്പോര്‍ട്ട്. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു.

തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും അത് അപകടരമായ അളവിലുള്ളതല്ലെന്നുമാണ് കണ്ടെത്തല്‍. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്. കലാഭവന്‍ മണിയുടെ പാടിയിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴു പേരെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ലെന്നും സിബിഐ വ്യക്തമാക്കി.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. മരണത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഉന്നയിച്ച ആവശ്യത്തിനു പുറത്താണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.

Top