സിബിഐയെ ദുരുപയോഗം ചെയ്യുന്നു; കുറ്റപത്രത്തിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് സിപിഎം

തിരുവനന്തപുരം: ഷുക്കൂര്‍ കേസിലെ കുറ്റ പത്രത്തിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് സിപിഎം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സിബിഐയെ പലരും ദുരുപയോഗം ചെയ്യുകയാണെന്നും, പുതിയ തെളിവുകളില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നും സിപിഎം ആരോപിച്ചു. ജനങ്ങള്‍ സത്യാവസ്ഥ തിരിച്ചറിയണെമെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണമെന്നും സിപിഎം.

കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെയും ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റിയിരുന്നു.

കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയതാണ് കേസ്.

സംഭവ ദിവസം പട്ടുവത്ത് വെച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്നാണ് പൊലീസ് ആരോപിച്ചത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി.

ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് ഷുക്കൂറിന്റെ മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

Top