വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം: കേസ് സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ തേജസ്വിനിയുടേയും അപകടമരണം സിബിഐ അന്വേഷിക്കും. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും.

നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്.

ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.

2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Top