പിഎന്‍ബിക്ക് പിന്നാലെ ഓറിയന്റല്‍ ബാങ്കിലും കോടികളുടെ തട്ടിപ്പ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വജ്ര വ്യവസായി നീരവ് മോദി 11400 കോടി തട്ടിപ്പ് നടത്തിയതിന് പിന്നാലെ 389.95 കോടിയുടെ മറ്റൊരു ബാങ്ക് തട്ടിപ്പും പുറത്ത്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 389.95 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ പേരില്‍ സിബിഐ കേസെടുത്തു.

ഓറിയന്റല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര നല്‍കിയ പരാതിയിലാണ് ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. ആറുമാസം മുമ്പാണ് ബാങ്ക് ജ്വല്ലറിക്കെതിരെ പരാതി നല്‍കിയത്.

ആഭരണ നിര്‍മ്മാണവും സ്വര്‍ണ്ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍.

ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്.

2007-12 കാലഘട്ടത്തിലാണ് ഇവരുടെ കമ്പനി ബാങ്കില്‍ നിന്ന് 389.95 കോടി രൂപ വായ്പയെടുത്തത്. ആഭരണ ഇടപാടുകള്‍ നടത്തുന്നിതിനായി ഇവരുടെ കമ്പനി ബാങ്കിന്റെ കത്തുകളും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചെന്ന് പരാതിയില്‍ പറയുന്നു.

Top