താനൂര്‍ കസ്റ്റഡി കൊലപാതകം;താമിര്‍ ജിഫ്രി താമസിച്ചിരുന്ന വാടകമുറിയില്‍ സിബിഐ പരിശോധന നടത്തുന്നു

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ താമിര്‍ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയില്‍ സിബിഐ പരിശോധന നടത്തുന്നു. കേന്ദ്ര ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മന്‍സൂര്‍, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന. കെട്ടിട ഉടമ സൈനുദ്ദീനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഉച്ചയ്ക്കു ശേഷം താനൂര്‍ ദേവധാര്‍ പാലത്തിനു താഴെ എത്തിയും ഫോറന്‍സിക് സംഘം ശാസ്ത്രീയ വിവരശേഖരണം നടത്തും. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഹൈദരാബാദില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.

താമിര്‍ ജിഫ്രി അടങ്ങുന്ന യുവാക്കളെ ചേളാരിയിലെ വാടകമുറിയില്‍ നിന്ന് ആണ് ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തതെന്ന വിവരം പുറത്ത് വിട്ടത് റിപ്പോര്‍ട്ടറായിരുന്നു. പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോര്‍ട്ടറിന്റെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ആലുങ്ങലില്‍ എത്തി പരിശോധന നടത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ഫോറന്‍സിക് സംഘം താനൂരില്‍ എത്തിയത്. താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സംഘം പരിശോധന നടത്തിയിരുന്നു. താമിര്‍ ജിഫ്രിക്ക് താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്‌സില്‍ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top