പശ്ചിമ ബംഗാളില്‍ കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ റൈഡ്

കൊല്‍ക്കത്ത : കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സിബിഐയുടെ റൈഡ്. വിരമിച്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് റൈഡ് നടക്കുന്നത്. കൊല്‍ക്കത്ത ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് പുരോഗമിക്കുകയാണ്. ഇരുവരും സിബിഐ റഡാറില്‍ ഉണ്ടായിരുന്നു. കല്‍ക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍, വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ ദുര്‍ഗാപൂര്‍, കുല്‍തി, മാള്‍ഡ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

പൊലീസ് സേനയുടെ അകമ്പടിയോടെയാണ് റെയ്ഡ് നടക്കുന്നത്. കല്‍ക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഇസിഎല്‍ മുന്‍ ഡയറക്ടറെയും സെന്‍ട്രല്‍ സിഐഎസ്എഫിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ആനന്ദ് കുമാര്‍ സിംഗിനെയും ഈ വര്‍ഷം ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയുടെ വിഹിതം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ലാലയുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.

Top