കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; തെളിവുണ്ടെന്ന് സിബിഐ

kerala hc

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ ഐ.എന്‍.ടി.യു.സി. നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവര്‍ക്കെതിരേ തെളിവുണ്ടെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍. കോര്‍പ്പറേഷനിലെ അഴിമതിയില്‍ വ്യക്തമായ തെളിവുണ്ടെന്നും ഇരുവരും ജെ.എം.ജെ. ട്രേഡേഴ്സുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു.

അഴിമതിയിലൂടെ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടാക്കി. നാലരക്കോടിയുടെ നഷ്ടം ഇതുവരെ കണ്ടെത്തി. വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതിനാല്‍ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ അത് പരിശോധിക്കാന്‍ ആവശ്യമായ രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമില്ലെന്നും സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ തെളിവുകള്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്നാണ് സി.ബി.ഐ.യുടെ വാദം. അതേസമയം, സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും സി.ബി.ഐ.യ്ക്ക് കേസില്‍ കുറ്റപത്രം നല്‍കാനാകുമെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സാധ്യതയുണ്ട്.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം.

Top