കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയെടുത്ത കേസില്‍ സിബിഐ പ്രാഥമിക തെളിവുകള്‍ ശേഖരിച്ചുതുടങ്ങി

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയെടുത്ത കേസില്‍ സിബിഐ പ്രാഥമിക തെളിവുകള്‍ ശേഖരിച്ചുതുടങ്ങി. 12.68 കോടി രൂപ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ തട്ടിയെടുത്തെന്ന കേസിലാണ് സിബിഐ തെളിവെടുപ്പ് തുടങ്ങിയത്. എം.പി.റിജിലിന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും സിബിഐ തുടങ്ങിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിബിഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഓണ്‍ലൈന്‍ വഴിയുള്ള പല സാമ്പത്തിക ഇടപാടുകളുടേയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലുളള പരിമിതികള്‍ ഉപയോഗപ്പെടുത്തിയാണോ പ്രതി പണം ഓണ്‍ലൈനിലൂടെ ചെലവാക്കിയെന്ന മൊഴി നല്‍കിയതെന്ന് സംശയമുണ്ട്.

തട്ടിപ്പിനു പിന്നില്‍ ഏതെങ്കിലും റാക്കറ്റിന്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടുകളുള്ള മറ്റുബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. പ്രാഥമിക തെളിവു ശേഖരണത്തില്‍ റാക്കറ്റിന്റെ സാന്നിധ്യമോ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ നിക്ഷേപമുള്ള ബാങ്കുകളില്‍ തട്ടിപ്പ് നടന്നതിന്റെ തെളിവുകളോ ലഭിച്ചാല്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും. അത്തരം തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചാല്‍ റിപ്പോര്‍ട്ട് ഇഡിയ്ക്ക് കൈമാറുകയും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡിയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്യും

Top