കസ്റ്റഡിയിലിരുന്ന സ്വര്‍ണ്ണം കാണാനില്ല; സിബിഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ചെന്നൈ: സിബിഐ കസ്റ്റഡിയിലുള്ള 104 കിലോ സ്വര്‍ണം കാണാതായ സംഭവത്തില്‍ ആറ് സിബിഐ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച് ഇവര്‍ക്ക് സിബിസിഐഡി നോട്ടീസ് അയച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സിബിഐ പിടിച്ചെടുത്ത കോടികള്‍ വിലമതിക്കുന്ന 104 കിലോ സ്വര്‍ണ്ണമാണ് സിബിഐ കസ്റ്റഡിയില്‍ നിന്നും കാണാതായിരുന്നത്.

2012 ല്‍ സുരാന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഫീസില്‍ നിന്ന് 400.5 കിലോഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. സ്വര്‍ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോര്‍പറേഷന്‍ ലിമിറ്റഡിന് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വഴിവട്ട സഹായം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അന്ന് പിടിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്നാണ് 104 കിലോഗ്രാം കാണാതായത്.

സുരാന കോര്‍പ്പറേഷന്‍ വായ്പാ കുടിശിക വരുത്തിയതോടെ സിബിഐ പിടിച്ചെടുത്ത സ്വര്‍ണം എസ്ബിഐ ഉള്‍പ്പടെ ആറ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ നാഷനല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിലവറകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് 45 കോടി രൂപയുടെ സ്വര്‍ണം കാണാതായ വിവരം അറിയുന്നത്. സിബിഐ ലോക്കറിന് പകരം സുരാന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ലോക്കറില്‍ സ്വര്‍ണം സീല്‍ ചെയ്തു സൂക്ഷിച്ചിരുന്നുവെന്നാണ് സിബിഐ പറയുന്നത്. ലോക്കറിന്റെ താക്കോല്‍ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതായും സിബിഐ അവകാശപ്പെടുന്നുണ്ട്.

Top