cbi-enquiry-in-malappuram-district-service-bank

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായ രേഖകള്‍ പാലിക്കാതെയും കണക്കുകളില്ലാതെയും കോടികളുടെ നിക്ഷേപം കണ്ടെത്തിയതായി സിബിഐ. അവശ്യമായ രേഖകളില്ലാതെ 10 മുതല്‍ 14 ദിവസങ്ങളിലായി 266 കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്.

പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കീഴില്‍ 120 സഹകരണ സംഘങ്ങളുണ്ട്. 50 ലക്ഷം രൂപ മുതല്‍ 5 കോടി വരെയുള്ള വിവിധ നിക്ഷേപങ്ങളാണ് വന്നത്. ഇതോടൊപ്പം വ്യക്തിഗത നിക്ഷേപങ്ങളുമുണ്ട്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പുളള അഞ്ചുദിവസങ്ങളിലായിട്ടാണ് ജില്ലാ സഹകരണ ബാങ്കിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 266 കോടി രൂപ നിക്ഷേപമായി എത്തിയതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം കൃത്യമായ രേഖകളില്ലാത്തതിനാല്‍ നിക്ഷേപം നടത്തിയവര്‍ അക്കൗണ്ട് തുറക്കാന്‍ നല്‍കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സി.ബി.ഐ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ നിക്ഷപകരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ല. കൈവൈസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.

നവംബര്‍ മൂന്നിന് ബാങ്കില്‍ നീക്കിയിരിപ്പായി 100 കോടി രൂപയുണ്ടായിരുന്നുവെന്നും അതിന് ശേഷം ഈ പറയുന്ന തീയതികളില്‍ 160 കോടിയുടെ നിക്ഷേപം മാത്രമാണ് വന്നതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ജില്ലാ സഹകരണ ബാങ്കിന്റെ മലപ്പുറത്തെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. കൊച്ചിയില്‍ നിന്നെത്തിയ 10 അംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തിയത്.

എന്നാല്‍ സഹകരണ ബാങ്കില്‍ നടത്തിയ റെയ്ഡുകള്‍ക്കെതിരെ മന്ത്രി കടകംപള്ളി രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ നേതൃത്വത്തിലുളള പരിശോധന നല്ല ഉദ്ദേശത്തോടെ അല്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

Top