സി.ബി.ഐയിലെ പാതിരാ അട്ടിമറിയും രാജിയും നരേന്ദ്ര മോദിക്ക് ‘കുരിശാകും’

സിബിഐ തലപ്പത്ത് നിന്ന് അലോക് വര്‍മ്മ രാജി വച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുന്നു. വിശദീകരണം പോലും ചോദിക്കാതെ സ്ഥാനഭ്രഷ്ഠനാക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വര്‍മ്മ രാജിവച്ചിരിക്കുന്നത്.

രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളിലൊന്നായ സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് അലോക് വര്‍മ്മ ആരോപിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

പാതിരാ അട്ടിമറിയിലൂടെ ഒക്ടോബര്‍ 23ന് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത് എന്ത് നിക്ഷിപ്ത താല്പര്യത്തിന്റെ പേരിലായിരുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റഫാല്‍ ഇടപാട് സംബന്ധിച്ച അഴിമതി ആരോപണം സിബിഐ അന്വേഷണപരിധിയില്‍ വന്നേക്കുമെന്ന് സൂചകളുണ്ടായിരുന്നു.

അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിന് അനഭിമതനായ അലോക് വര്‍മ്മ ഏജന്‍സിയുടെ തലപ്പത്ത് ഉണ്ടാവരുത് എന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധമുണ്ട് എന്നതാണ് ഇതിന് പിന്നിലെ കാരണമെന്ന് പ്രതിപക്ഷം അന്നേ ആരോപിച്ചിരുന്നു. സിബിഐ തലപ്പത്തെ തമ്മിലടിയുടെ പേരില്‍ നടപടികളെടുക്കുന്നു എന്ന് പറയുമ്പോഴും സര്‍ക്കാര്‍ പിന്തുണച്ചത് ഏജന്‍സിയിലെ രണ്ടാമനായ രാകേഷ് അസ്താനയെ ആയിരുന്നു എന്നതും വ്യക്തമായിരുന്നു.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനെതിരേ സുപ്രീംകോടതിയെ സമീപിച്ച അലോക് വര്‍മ്മയ്ക്ക് അനുകൂലമായ വിധിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ നിന്നുണ്ടായത്. അങ്ങനെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മ്മ പുനസ്ഥാപിതനായതും. വര്‍മ്മയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് എടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെറ്റായിരുന്നെന്നും ഉന്നതാധികാരസമിതിയുടെ തീരുമാനപ്രകാരമാണ് നടപടി എടുക്കേണ്ടിയിരുന്നതെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതൊരു അവസരമായിത്തന്നെ സര്‍ക്കാര്‍ വിലയിരുത്തി എന്ന് വേണം മനസ്സിലാക്കാന്‍.

ഒരാഴ്ച്ചയ്ക്കകം ഉന്നതാധികാരസമിതി കൂടി അലോക് വര്‍മ്മയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. വിധി വന്ന് രണ്ട് ദിവസത്തിനകം ഉന്നതാധികാരസമിതി കൂടി അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്.

ഉന്നതാധികാരസമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്മാറിയതും ശ്രദ്ധേയമായി. ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എ.കെ.സിക്രിയാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചാണ് അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സമിതി തീരുമാനം വന്നത്.

കോടതി ഉത്തരവിലൂടെ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവു ഉത്തരവിട്ട സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തിരുന്നു. മാത്രമല്ല അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടികള്‍ കേന്ദ്രസര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ തന്നെയാണ് അലോക് വര്‍മ്മയുടെ തീരുമാനം എന്ന ധ്വനിയും ഉയര്‍ത്തി. അതേ സാഹചര്യത്തിലാണ് ഉന്നതാധികാരസമിതി അലോക് വര്‍മ്മയെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നത്. വര്‍മ്മയ്ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ശരിയാണെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയെന്നാണ് കാരണമായി ചൂണ്ടിക്കാണിച്ചത്.

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ ബാലിശമാണെന്നും ഒരാളുടെ മാത്രം പരാതിയില്‍ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അലോക് വര്‍മ്മ പറയുന്നു. രാകേഷ് അസ്താനയാണ് ആ പരാതിക്കാരന്‍. തന്റെ വാദമോ വിശദീകരണമോ കേള്‍ക്കാതെയാണ് തനിക്കെതിരായ നടപടിയെന്നും അലോക് വര്‍മ്മ വ്യക്തമാക്കുന്നു.

ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. അലോക് വര്‍മ്മ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ട്. സിബിഐ തലപ്പത്തെ ഒന്നാമനും രണ്ടാമനും എതിരെ ഒരുപോലെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒന്നാമനെ പ്രതിക്കൂട്ടിലാക്കുകയും രണ്ടാമനെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ഈ ഭയമാണ്. അലോക് വര്‍മ്മയുടെ രാജിയോടെ സ്വയം കുഴിച്ച കുഴിയിലേക്ക് ബിജെപി സര്‍ക്കാര്‍ എടുത്തുചാടുന്ന കാഴ്ച്ചകളാവും ഈ വിഷയത്തില്‍ ഇനിയങ്ങോട്ട് കാണേണ്ടി വരിക.

കാരണം റഫാലും സിബിഐയിലെ പ്രശ്നങ്ങളുമായി കൂട്ടിച്ചേര്‍ത്ത് പ്രതിപക്ഷം അങ്കത്തിന് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സിബിഐയിലെ പാതിരാ അട്ടിമറിയും വര്‍മ്മയുടെ രാജിയും അതുയര്‍ത്തന്ന രാഷ്ട്രീയ വിവാദങ്ങളും ഒരു മുള്‍ക്കിരീടമാകുക തന്നെ ചെയ്യും.

Top