കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി.
കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. നിലവില്‍ ഈ ഫയല്‍ വിളിച്ച് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി. തനിക്കെതിരായി സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും, തന്റേത് ഒരു സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതിയുണ്ട് എന്ന് സിബിഐ കോടതിയില്‍ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ നല്‍കിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കിയെങ്കില്‍ത്തന്നെ അത് വിദേശവിനിമയനിയന്ത്രണച്ചട്ടത്തിന്റെ (എഫ്‌സിആര്‍എ) പരിധിയില്‍ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അത് അന്വേഷിക്കേണ്ടത് വിജിലന്‍സല്ലേ എന്നും കോടതി ആരാഞ്ഞു. ഇതില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയില്‍ മറുപടി നല്‍കി
കേസില്‍ വ്യാഴാഴ്ച വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് ലൈഫ് മിഷന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും സന്തോഷ് ഈപ്പന്റെ ഹര്‍ജിയും കോടതി പരിഗണിക്കും