സില്‍വല്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ല: കത്തോലിക്ക സഭാ

തിരുവനന്തപുരം: സില്‍വല്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ബദല്‍ മാര്‍ഗം തേടണമെന്നും സഭയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

സാമ്പത്തികവും സാമൂഹികവുമായ നിരവധി ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുണ്ട്. പൊലീസിനെ രംഗത്തിറക്കി ബലം പ്രപയോഗിച്ച് നടത്തുന്ന സര്‍വേകളും കല്ല് സ്ഥാപിക്കലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ കടപ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ആശങ്കാ ജനകമാണ്. സാധാരണ ജനങ്ങളിലുണ്ടാകുന്ന ഭീതി ?ഗൗരവമായി എടുത്തേ മതിയാകൂ എന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെടുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം ബലപ്രയോഗം നടത്തി അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ല. സാമ്പത്തിക തകര്‍ച്ചയിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സിഎജിയും നിരവധി സാമ്പത്തിക വിദഗ്ധരും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീമമായ തുക വായ്പ എടുത്ത് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കത്തോലിക്ക സഭ കൂട്ടിച്ചേര്‍ത്തു.

 

Top