കൊറോണ; ആശുപത്രികള്‍ വിട്ടുനല്‍കാമെന്ന് കത്തോലിക്ക സഭ അറിയിച്ചതായി മുഖ്യമന്ത്രി

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വന്നാല്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ വിട്ടുനല്‍കാമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അദ്ദേഹം ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടു തരാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി. പ്രസിഡണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാമെന്നും അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ സർക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി പറയുന്നു. നമ്മുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാരിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നു.

Top