സ്പാനിഷ് ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

ബാഴ്സലോണ: സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ പ്രവിശ്യാ ഭരണകൂടം.

പത്തിനെതിരെ 70 വോട്ടുകള്‍ക്കാണ് കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിച്ചത്. സ്വതന്ത്ര്യപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു.

പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം റദ്ദാക്കി ഇവയെ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ സ്പെയിന്‍ ഒരുങ്ങുന്നതിനിടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം.

സ്പെയിനില്‍ നിന്നു വേര്‍പ്പെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാനും പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനും നേരത്തെ സ്പാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് കാറ്റലോണിയയില്‍ അരങ്ങേറിയത്.

450,000 ഓളം വരുന്ന പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ജനാധിപത്യ ധ്വംസനമാണ് സ്പെയിന്‍ നടപ്പാക്കുന്നതെന്ന് കറ്റാലന്‍ നേതാവ് കാര്‍ളസ് പുജ്ഡമോന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്പെയിനില്‍ നിന്നു വിട്ടുപോരാന്‍ ഹിതപരിശോധനയ്ക്കു കറ്റാലന്‍ ഭരണകൂടം നീക്കം ആരംഭിച്ചതോടെയാണ് സ്വാതന്ത്ര്യ പ്രക്ഷോഭം പാരമ്യത്തിലെത്തിയത്. ഹിതപരിശോധനയില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. എന്നാല്‍ സ്പെയിന്‍ ഹിതപരിശോധനാ ഫലം അംഗീകരിക്കാന്‍ തയാറല്ലായിരുന്നു. കറ്റാലന്‍ ഭരണകൂടത്തിനെതിരെ ശക്തമായ നടപടികളുമായി മാഡ്രിഡ് രംഗത്തെത്തി. എന്നാല്‍ മാഡ്രിഡ് ഭീഷണികളെയെല്ലാം വകഞ്ഞുമാറ്റി കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

Top