മീൻ കറി കഴിച്ചവർക്ക് വയറുവേദന;കർശന നടപടിയെടുക്കാൻ ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കുന്നതാണ്. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ മീൻകടകളിൽ നിന്നും വാങ്ങിയ അയല ഉൾപ്പെടെയുള്ള മത്സങ്ങൾ കഴിച്ചവർക്ക് വയറുവേദന അനുഭവപ്പെട്ടത്. പച്ചമീനിന്റെ അവശിഷ്ടങ്ങൾ കഴിച്ച വളർത്ത് പൂച്ചകൾ ചത്തതായും പരാതി ഉയർന്നു. പാകം ചെയ്ത മത്സ്യം കഴിച്ച നിരവധി കുട്ടികൾ വയറുവേദനയായി സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അയല മീൻ കഴിച്ചവർക്കാണ് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇതിനിടെയാണ് പച്ചമീനിന്റെ അവശിഷ്ടങ്ങൾ ഭക്ഷിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തത്. ഇതോടെ തൂക്കുപാലം സ്വദേശി സന്തോഷ് കുമാർ എന്നയാൾ പരാതിയുമായി കെ.പി.കോളനി പി.എച്ച്.സി.മെഡിക്കൽ ഓഫീസറെ സമീപിക്കുകയായിരുന്നു.

മത്സ്യം കേടുകൂടാതിരിക്കുന്നതിനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ വ്യാപാരികൾ ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് മെഡിക്കൽ ഓഫിസർ കത്തിൽ ആവശ്യപ്പെട്ടരിക്കുന്നത്. മെഡിക്കൽ ഓഫിസറുടെ കത്ത് ലഭിച്ചതായി ഉടുമ്പൻചോല ഫുഡ് ആൻഡ് സേഫ്ടി ഓഫിസർ അറിയിച്ചു. ഇതിന് പിന്നാലൊണ് ആരോഗ്യ മന്ത്രിയുടെ നടപടി.

Top