കുതിച്ചുയര്‍ന്ന് പോളിംഗ്; സംസ്ഥാനത്ത് 77.67 ശതമാനം; എട്ടിടത്ത് 80 ശതമാനത്തിന് മുകളില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. എട്ട് മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 80 കടന്നു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനത്തിനു മുകളിലാണ്. ഇതില്‍ എട്ടിടത്ത് 80 ശതമാനം കടന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നിടങ്ങളിലാണ് 80 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നത്.

വോട്ടെടുപ്പ് അവസാനിക്കേണ്ട ആറ് മണിക്കും മിക്ക ബൂത്തുകളിലും നൂറുകണക്കിനുപേര്‍ നിരനിന്നതോടെ ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഇതോടെ പലബൂത്തിലും രാത്രി വൈകിയും വോട്ടെടുപ്പ് തുടര്‍ന്നു. റിട്ടെണിങ് ഓഫിസര്‍മാരുടെ കയ്യിലെ അന്തിമവിവരങ്ങള്‍ ലഭ്യമാകുന്നതോടെ ശതമാനം വീണ്ടും ഉയരും.

ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെര‍ഞ്ഞെടുപ്പില്‍ 1.67 കോടി ആളുകള്‍ വോട്ട് ചെയ്തു. 2.61 കോടി ആളുകളാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ളത് ഇതില്‍ 1.67 കോടി ആളുകളും വൈകുന്നേരം നാല് മണിക്ക് മുന്‍പേ വോട്ട് രേഖപ്പെടുത്തി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിം​ഗ് ശതമാനം 72.68 ശതമാനം വരും. കൂടുതൽ വോട്ട് ആറന്മുളയിലാണ് – 162011 (71. 12%), കാഞ്ഞിരപ്പള്ളി – 138180 (77.32%), പൂഞ്ഞാർ – 136383 (76.30 %), തിരുവല്ല – 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി – 14 1821 (72.83%), അടൂർ-149998 (73.90 %)

Top