ജാമ്യവ്യവസ്ഥകളിലും അറസ്റ്റ് വാറണ്ടിലും ജാതി രേഖപ്പെടുത്തരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

Rajasthan High Court

ജയ്പൂര്‍ : ജാമ്യവ്യവസ്ഥകളിലും അറസ്റ്റ് വാറണ്ടിലും ജാതി രേഖപ്പെടുത്തരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വ്യക്തികള്‍ അറിയപ്പെടേണ്ടത് ജാതീയതയുടെ പേരിലല്ലെന്നും മാതാപിതാക്കളുടെ പേരിലാണെന്നും കോടതി അറിയിച്ചു. ബിഷന്‍ സിങ് എന്ന പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ഇന്ത്യന്‍ ഭരണഘടനയൊ സിആര്‍പിസിയോ ജാതിയുടെ പേരിലാണ് ഒരു വ്യക്തി തിരിച്ചറിയപ്പെടേണ്ടതെന്ന് പറഞ്ഞിട്ടില്ലെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയുടെ ഉത്തരവില്‍ പറയുന്നു. പട്ടികജാതി / പട്ടികവര്‍ഗ്ഗ കേസുകളില്‍ നിയമം ബാധകമല്ല.’ ജാതിയില്ലാത്ത ഒരു സമൂഹത്തിനായി രാജ്യം പരിശ്രമിക്കണം, എന്തൊക്കെയായാലും സംസ്ഥാനത്തിന്റെ അധികാരികളിലെല്ലാം ജാതീയത പ്രകടമാകുന്നുണ്ട്’ ജസ്റ്റിസ് ശര്‍മ പറഞ്ഞു.

ബിഷന്‍ സിങിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാതിപേരില്‍ സംശയം തോന്നിയതിനാല്‍ ജയിലധികൃതര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. യാദവ് എന്നെഴുതേണ്ട സ്ഥലത്ത് ‘മേവ്’ എന്നായിരുന്നു എഴുതിയിരുന്നത്.

ജയില്‍ അധികൃതര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം ലഭിച്ചിട്ടും ജാതി തെറ്റായി എഴുതിയതിനാല്‍ അഞ്ച് ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വന്നെന്നും ബിഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top