‘രതിനിര്‍വേദം പഴയതും പുതിയതുമായ പതിപ്പുകള്‍’; അപൂര്‍വ്വ സംഗമ വേദിയായി ‘അമ്മ’ യോഗം

ലയാള സിനിമയില്‍ കള്‍ട്ട് പദവി നേടിയ ചിത്രങ്ങളിലൊന്നാണ് ഭരതന്റെ സംവിധാനത്തില്‍ 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം. ഇതേ പേരിലുള്ള തന്റെ നോവലിനെ ആസ്പദമാക്കി പത്മരാജന്‍ തിരക്കഥയൊരുക്കിയ ചിത്രം കൌമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും കഥയായിരുന്നു. ഒരു മുതിര്‍ന്ന സ്ത്രീയോട് തോന്നുന്ന ഒരു കൌമാരക്കാരന്റെ അഭിനിവേശം എന്ന പ്രമേയത്തിന്റെ ഏറ്റവും മനോഹരവും കാല്‍പനികവുമായ ആവിഷ്കാരം എന്ന നിലയ്ക്കാണ് ചിത്രം കാലങ്ങള്‍ക്കിപ്പുറത്തും പുതുമയോടെ നില്‍ക്കുന്നത്. 2011 ല്‍ മറ്റൊരു രതിനിര്‍വേദവും മലയാളത്തില്‍ എത്തി. ഭരതന്‍- പത്മരാജന്‍ ചിത്രത്തിന്റെ റീമേക്ക് അതേപേരില്‍ ഒരുക്കിയത് ടി കെ രാജീവ്‍കുമാര്‍ ആയിരുന്നു. ശ്വേത മേനോനും ശ്രീജിത്ത് വിജയിയുമാണ് യഥാക്രമം ജയഭാരതിയുടെയും കൃഷ്ണചന്ദ്രന്റെയും കഥാപാത്രങ്ങളെ റീമേക്കില്‍ അവതരിപ്പിച്ചത്. താരസംഘടനയായ അമ്മയുടെ ഇന്നലെ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം പല തലമുറയില്‍ പെട്ട ഈ നാല് താരങ്ങളുടെയും അപൂര്‍വ്വ സംഗമവേദിയായി.

കൃഷ്ണചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. പഴയതും പുതിയതുമായ പതിപ്പുകള്‍ ഒറ്റ ഫ്രെയ്മില്‍ എന്നാണ് ചിത്രത്തിന് കൃഷ്ണചന്ദ്രന്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്. ഒരു തലമുറയിലെ സിനിമാപ്രേമികളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം. 33 വര്‍ഷത്തിനു ശേഷം വരുന്ന റീമേക്ക് എന്ന നിലയില്‍ ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയില്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ടാക്കിയ ചിത്രമാണ്. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

അതേസമയം താരസംഘടനയിലെ അംഗങ്ങള്‍ എല്ലാവരും വര്‍ഷത്തില്‍ ഒരിക്കല്‍ ഒത്തുചേരുന്ന വേദിയാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗം. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ ഇല്ലാത്തപക്ഷം അംഗങ്ങള്‍ ഒക്കെയും ഈ യോഗത്തിന് എത്താറുണ്ട്.

Top