സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍; ഫോറന്‍സിക് പരിശോധന വൈകുന്നു

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകളില്‍ ഫോറന്‍സിക് പരിശോധന വൈകുന്നു. സംസ്ഥാനത്തെ ഫോറന്‍സിക് ലബോറട്ടറികളില്‍ പരിശോധനയ്ക്കായി എത്തിയ കാല്‍ലക്ഷത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഫോറന്‍സിക് ലബോറട്ടറികളില്‍ പരിശോധനകള്‍ വൈകുന്നതാണ് കേസുകള്‍ നീളാന്‍ കാരണമാകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടതിന്റെ പാതി അംഗബലം പോലും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അസിസ്റ്റന്റ് ഡയറക്ടര്‍, സയന്റിഫിക് ഓഫീസര്‍ എന്നീ വിഭാഗങ്ങളിലായി 98 തസ്തികകള്‍ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.ഇത് കണക്കിലെടുത്ത് 28 പുതിയ സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവില്‍ ലബോറട്ടറികളിലെ സാങ്കേതിക വിഭാഗത്തില്‍ 140 അം?ഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 28 പുതിയ തസ്തികകള്‍ കൂടി സൃഷ്ടിച്ചാലും പരിശോധനാ ഫലം ലഭിക്കുന്നതിനു വേഗം കൂടുമോ എന്നത് സംശയമാണ്.

2018-ല്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6506 കേസുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കെട്ടിക്കിടന്നതെങ്കില്‍ തുടര്‍വര്‍ഷങ്ങളില്‍ ഇത് വര്‍ധിച്ചു. 2019-ല്‍ 7335 കേസുകളും 2020-ല്‍ 8062 കേസുകളും 2021-ല്‍ 11368 കേസുകളും 2022-ല്‍ 13273 കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. 2023-ലെ കണക്ക് കൂടി പുറത്തുവരുമ്പോള്‍ എണ്ണം ഗണ്യമായി വര്‍ധിക്കും. മതിയായ ജീവനക്കാര്‍ ഇല്ലാത്തതാണ് പരിശോധനാ ഫലം വൈകുന്നതെന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന്റെ അറിയിച്ചിരിക്കുന്നത്.

Top