എറണാകുളത്ത് 232 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു

കൊച്ചി: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്. നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ജില്ലയില്‍ മാത്രം പിഴയടച്ചത് 8000 പേരാണ്. 232 പേര്‍ക്കെതിരെ പകര്‍ച്ചാവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. ആലുവ റൂറല്‍ മേഖലയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 110 പേര്‍ക്കെതിരെ കേസെടുത്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. 21 പേരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധ എന്ന നിലയില്‍ സ്ഥിതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍ പറയുന്നു. ജില്ലയില്‍ ഐസിയു ബെഡ്ഡുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.

സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ച 26685 കേസുകളില്‍ 3320 ഉം എറണാകുളം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3265 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ.

Top