ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച ബസ്സില്‍ കഞ്ചാവ് കടത്തിയ കേസ്; മുഖ്യപ്രതി കീഴടങ്ങി

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച ബസ്സില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ആലുവ സ്വദേശി സലാം ആണ് കീഴടങ്ങിയത്. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെയാണ് കീഴടങ്ങിയത്.

പ്രതിയെ പാലക്കാട് എക്‌സൈസിന് കൈമാറി. അതിഥി തൊഴിലാളികളുമായി വന്ന ബസ്സില്‍ 150 കിലോ കഞ്ചാവാണ് പിടിച്ചത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റായിരുന്നു കഞ്ചാവ് പിടിച്ചത്. സംഭവത്തില്‍ നേരത്തെ അഞ്ച് പേര്‍ പിടിയിലായിരുന്നു.

ബസ് ഡ്രൈവര്‍ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരുമാണ് നേരത്തെ പിടിയിലായത്. സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ബസ്സില്‍ നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്.

പശ്ചിമ ബംഗാളില്‍ നിന്നും തൃശൂര്‍/എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസ്സിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സലാമിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവ് കയറ്റിയത്.

 

Top