അനധികൃത മണല്‍ക്കടത്ത് കേസ്; ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികര്‍ ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: അനധികൃത മണല്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികര്‍ ഇന്ന് പുറത്തിറങ്ങും. ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസും ഫാദര്‍ ജോസ് ചാമക്കാലയും തിരുനല്‍വേലി മെഡിക്കല്‍ കൊളെജിലും മറ്റ് നാല് വൈദികര്‍ നാങ്കുനേരി ജയിലിലുമാണ്. ഇന്നലെയാണ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് വൈദികര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇന്ന് തിരുനല്‍വേലി കോടതിയില്‍ ബോണ്ട് കെട്ടി വച്ചതിന് ശേഷമാകും വൈദികര്‍ പുറത്തിറങ്ങുക

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനല്‍വേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കേസില്‍ അന്വേഷണം നടന്നുവരികയായിരുന്നു. നാല്‍പ്പത് വര്‍ഷത്തിലേറെയായി സഭയുടെ ഉടമസ്ഥതയില്‍ 300 ഏക്കര്‍ സ്ഥലം ഇവിടെയുണ്ട്. ഈ സ്ഥലം കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇവിടെ ക്രഷര്‍ യൂണിറ്റിനും കരിമണല്‍ ഖനനത്തിനും അനുമതി നേടിയ മാനുവല്‍ ജോര്‍ജ് താമരഭരണി നദിയില്‍ നിന്ന് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന് സബ് കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടി രൂപ ചുമത്തുകയും ചെയ്തു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം പാതിയില്‍ നിലച്ചു.

നാട്ടുകാരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പരാതിയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാന്‍ തിരുനെല്‍വേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Top