നിയമ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്; സ്വാമി ചിന്മായനന്ദിനെ വെറുതെ വിട്ടു

ലഖ്നൗ: നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു. ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. ലക്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും കോടതി വെറുതെ വിട്ടു.

ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ബിജെപി നേതാവും മുന്‍ എംപിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതോടെ സംഭവം വലിയ വാര്‍ത്താ പ്രധാന്യം നേടി. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. സംഭവത്തില്‍ ഇരുവരും അറസ്റ്റിലായിരുന്നു. പിന്നീട് വിചാരണയ്ക്കിടെ നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി. പ്രത്യേക എംഎല്‍എ-എംപി കോടതിയിലാണ് വിദ്യാര്‍ത്ഥി മൊഴിമാറ്റിയത്. കോടതിയില്‍ ഹാജരായ പെണ്‍കുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നല്‍കിയ മൊഴി നിഷേധിച്ചു. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.

 

Top