ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസ്; ഒരാള്‍ പിടിയില്‍

കൊച്ചി: ആലുവ ആലങ്ങാട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ പിടിയിലായി. പറവൂര്‍ മന്നം സ്വദേശി സഹല്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാള്‍. കേസില്‍ ആറാം പ്രതിയാണ്.

ഭര്‍ത്താവ് ഉള്‍പ്പടെ കേസില്‍ പ്രതികളായ അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. പ്രതികളെ ആദ്യസമയങ്ങളില്‍ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാന്‍ റൂറല്‍ എസ്പി അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂര്‍ മന്നം സ്വദേശി ജൗഹര്‍ നഹ് ലത്തിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവിനും മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് മുഹതാസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയതിനാല്‍ അന്വേഷണം നടത്തിയ ആലങ്ങാട് സിഐ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

Top