നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാറിന് ജാമ്യം

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിന് ജാമ്യം. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് വിധി പറഞ്ഞത്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രദീപിനെതിരായ കേസ്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാല്‍ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകള്‍ ലഭിച്ചതോടെയാണ് വിപിന്‍ലാല്‍ പൊലീസില്‍ പരാതിപ്പെട്ടത്.

സെപ്റ്റംബര്‍ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 26നാണ് പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദീപ്, വിപിന്‍ ലാലിന്റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അമ്മാവന്റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്.

Top