നടിയെ ആക്രമിച്ച കേസ്; സുപ്രിം കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ദിലീപ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രിം കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇരുനൂറിലധികം സാക്ഷികളെ നിലവില്‍ വിസ്തരിച്ചുകഴിഞ്ഞു. അതിനാല്‍ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഉള്‍പ്പടെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്.

വിചാരണ ആഗസ്റ്റിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്‌പെഷ്യല്‍ ജഡ്ജി അറിയിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top