ട്വന്റി ട്വന്റി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസ്; നാല് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പരുക്കേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന് മര്‍ദനമേറ്റത്. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനി സ്വദേശിയാണ് ചായാട്ടുഞാലില്‍ സി കെ ദീപു. ഇദ്ദേഹത്തിന്റെ വയറ്റില്‍ ഉള്‍പ്പെടെ ആന്തരിക മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവവുമുണ്ട്.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റ് വിളക്കണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. ഇതിനിടെ സിപിഐഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകളെത്തി ദീപുവിനെ മര്‍ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top