നടി ആക്രമിക്കപ്പെട്ട കേസ് ; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസ്‌

Dileep

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് നല്‍കരുതെന്ന് പൊലീസ്. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും, ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യം അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.

ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്ന് ദിലീപ് പരാതിപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ വാദം. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും, നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണെന്നും, പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ലെന്നും, ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു.

Top