മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍; കേസെടുത്ത് പൊലീസ്

ഇന്‍ഡോര്‍: മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്ററൊട്ടിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഒരു ഗ്രാമം. ഇന്‍ഡോര്‍ ജില്ലയിലെ ദേബാല്‍പൂര്‍ താലൂക്കിലെ പേമാല്‍പുര്‍ ഗ്രമമാണ് മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ചത്. പേമാല്‍പുര്‍ പ്രദേശവാസികളുടെ ഒപ്പേടെയുള്ള പോസ്റ്ററാണ് പതിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

സംഭവം വിവാദമായതോടെ പോസ്റ്റര്‍ എടുത്തുമാറ്റിയെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇന്‍ഡോര്‍ ഡെപ്യൂട്ടി ജനറല്‍ ഓഫ് പൊലീസ് ഹരിനാരായണാചാരി മിശ്ര അറിയിച്ചു.

പോസ്റ്ററിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

‘ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പൊലീസിനോടുമാണ്. സമൂഹത്തില്‍ ഇത്തരം വിവേചനം ഒരിക്കലും പാടില്ല’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇങ്ങനെയുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top