മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹര്‍ജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റ്

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി. കേസില്‍ തെളിവില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും, സിഎഫ്ഒയും രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

അമിക്കസ് ക്യൂറിയുടെ വാദം കേട്ടശേഷം ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. വിചാരണ കോടതി ഹര്‍ജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി പറയുന്നു. ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യം ഇല്ലെന്ന് ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു.

Top