പരാതിക്കാരിയുടെ ഫോട്ടോ പുറത്ത് വിട്ട സന്യാസിനി സഭക്കെതിരെ കേസെടുത്തു

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്ക്കെതിരെ കേസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ചിത്രം പുറത്തുവിട്ട സഭയ്ക്കെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ നേരത്തെ അറിയിച്ചിരുന്നു.

മിഷനറീസ് ഓഫ് ജീസസ് നേതൃത്വം മാധ്യമങ്ങള്‍ക്കാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം കൈമാറിയത്. പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന അറിയിപ്പോടെയായിരുന്നു വാര്‍ത്താക്കുറിപ്പിന്റെ ഭാഗമാക്കി ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്. കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും. കന്യാസ്ത്രീയുടെ സഹോദരന്‍ വൈക്കം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മിഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു സഭയുടെ വാര്‍ത്താക്കുറിപ്പ്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്നും വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.

Top