റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്

കോഴിക്കോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂർ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്.

റിഫയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്നാണു സംസ്‌കരിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്.പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു. തുടർന്ന് എസ്.പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

റിഫയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി മെഹ്നാസിനൊപ്പം ദുബായിലെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. ഇവർക്ക് രണ്ട് വയസുള്ള മകനുണ്ട്.

Top